എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെണ്ണ്‌ കാണാന്‍ പോയത് ഉത്തരയെ ആയിരുന്നു.അവള്‍ എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്‍ മാനസികമായി തളര്‍ന്നു.എന്‍റെ മനസ്സില്‍ ഒരു സംശയം ബാക്കിയായി..
എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???
പിന്നെന്താ ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്‍ വിശ്വസിച്ച് ഞാന്‍ എന്‍റെ അനിയത്തിയോട് ചോദിച്ചു:
"മോളേ, നീ പറ, എനിക്ക് എന്തിന്‍റെ കുറവാ?"
വിഷമിച്ച് നില്‍ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള്‍ മൊഴിഞ്ഞു:
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്‍റെയാ."
പോടീ പുല്ലേ!!
ഞാനെന്താ കുരങ്ങാണോ?
കഷ്ടം!!

അങ്ങനെയിരിക്കേ ഒരു ഞയറാഴ്ച..
ഏകദേശം ഒരു പതിനൊന്ന് മണി ആയി കാണണം.എന്‍റെ വീടിനു മുമ്പില്‍ ഒരു മാരുതികാര്‍ വന്നു നിന്നു.അതില്‍ നിന്നും ടിപ്പ് ടോപ്പില്‍ വേഷം ധരിച്ച ഒരു സുന്ദരന്‍ ഇറങ്ങി.അയാള്‍ എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്‍ ചോദിച്ചു:
"മനു അല്ലേ?"
"അതേ"
എന്‍റെ മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്‍ വീണ്ടും ചോദിച്ചു:
"അച്ഛനുണ്ടോ?"
എന്‍റെ റബ്ബേ!!
കാര്‍ക്കോടകന്‍ ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഉള്ളില്‍ തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ തിരികെ ചോദിച്ചു:
"എന്താ ഉദ്ദേശിച്ചത്?"
എന്‍റെ ചോദ്യത്തില്‍ അപകടം മണത്ത അതിഥി, തന്‍റെ ചോദ്യം വിശദമാക്കി:
"അച്ഛന്‍ വീട്ടില്‍ ഉണ്ടോ?"
ഓ, എന്ന്..
"ഉണ്ട്"

അയാള്‍ ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക് പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ എന്നാണ്‌ അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്‍ ഒരു പെണ്‍കുട്ടിയുടെ ഡീറ്റയില്‍സ്സ് പറഞ്ഞു..
യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്‍വ്വോപരി സര്‍വ്വജ്ഞ...
ഇത്രയും കേട്ടതോടെ എന്നിലെ തളരിതഹൃദയന്‍ തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു:
"എന്താ കുട്ടിയുടെ പേര്‌?"
എന്‍റെ ചോദ്യത്തിനു മറുപടിയായി പെണ്‍കുട്ടിയുടെ പേര്‌ അയാള്‍ പ്രഖ്യാപിച്ചു:
"ശകുന്തള"
ആ പേര്‌ കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ കാലില്‍ മുള്ള്‌ കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ ആ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്‍ ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ്‌ ബ്രോക്കര്‍ ഒരു പ്രശ്നം ഉന്നയിച്ചത്:
"മോനു ജോലി ബാംഗ്ലൂരിലായ കാരണം ആ കാരണവര്‍ സമ്മതിക്കുമോന്നാ സംശയം"
((ഠോ))
യൂറോപ്യന്‍ സിറ്റിക്ക് നടുവില്‍ ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്‍റെ നെഞ്ചില്‍ ഏതോ ഒരു കാരണവര്‍ വെടിവച്ചു.
ആരാണയാള്‍??
നിമിഷ നേരം കൊണ്ട് തളരിത ഹൃദയന്‍ പഴയ വൃണ ഹൃദയനായി!!
വെറുതെ കൊതിപ്പിച്ചട്ട് ബ്രോക്കര്‍ പറഞ്ഞത് കേട്ടില്ലേ?
കാരണവര്‍ കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!

പിന്നീടാണ്‌ കാര്യങ്ങളുടെ കിടപ്പ് വശം അയാള്‍ വ്യക്തമാക്കിയത്.ആ വീട്ടില്‍ മൂന്ന് കാരണവന്‍മാരാ ഉള്ളത്.ഒരു അപ്പുപ്പന്‍ കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്‍റി കാരണവര്‍.ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ കുഴപ്പം..
ബാംഗ്ലൂര്‍ എന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്‍ കേട്ടിട്ടുള്ളു.അവര്‍ കണ്ടിട്ടുള്ള സിനിമകളില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന ആണ്‍കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ പറയുക..
മലയാള സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം എന്‍റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ്‌ കാണല്‍ ചടങ്ങ് ഒരുക്കാന്‍ അവര്‍ തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണീ നീക്കി.ഒടുവില്‍ ഞാന്‍ കാത്തിരുന്ന ആ ദിവസം സമാഗതമായി.നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...
പഴയ തറവാട് സ്റ്റൈലില്‍ പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്‍ നാല്‌ പേരാണ്‌ ആ വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്‍ ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട് പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട് സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്‍ അമ്മ,
നായ് നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍.
ഞങ്ങള്‍ നാല്‌ പേരെയും അപ്പൂപ്പന്‍ കാരണവര്‍ വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല്‍ വിരിച്ച സോഫായില്‍ അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്‍റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!

ആദ്യത്തെ ചോദ്യം അപ്പൂപ്പന്‍ കാരണവരുടെ വകയായിരുന്നു:
"ബാംഗ്ലൂരിലാ ജോലി അല്ലേ?"
"അതേ"
പിന്നെ കുറേ നേരം നിശബ്ദത.
അതോട് കൂടി എന്‍റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..
ഈശ്വരാ, ഇവര്‍ എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്‍ വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്‍ ഇവര്‍ എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത് തന്നെയായാലും കാത്തോളണേ.
ഞാന്‍ ഇങ്ങനെ ടെന്‍ഷനടിച്ച് ഇരിക്കവേ ആന്‍റികാരണവര്‍ എന്‍റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"കുടിക്കാന്‍ ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്‍റെ മുത്തപ്പാ..
പരീക്ഷണം തുടങ്ങി കഴിഞ്ഞു..
ഹോട്ട് വേണോ, അതോ ബിയര്‍ മതിയോന്ന്??
എന്ത് മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്‍ത്താവേ എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ അനിയത്തി പറഞ്ഞു:
"ചായ മതി"
അയ്യേ..
അതായിരുന്നോ???
ചായ എടുക്കാന്‍ അടുക്കളയിലോട്ട് നടന്ന ആന്‍റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"മോന്‍ ഷുഗര്‍ ഉപയോഗിക്കുമോ?"
ബ്രൌണ്‍ ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ ഉദ്ദേശിച്ചത്?
അവിടെയും അനിയത്തി രക്ഷിച്ചു:
"മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം!!

പിന്നീടുള്ള പത്ത് മിനിറ്റ് ഒരു അവാര്‍ഡ് സിനിമ മാതിരി ആയിരുന്നു, ആര്‍ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ്‌ ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന്‍ ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്‍റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
അ പയ്യനെ അപ്പുപ്പന്‍ കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"ഇതാ എന്‍റെ കൊച്ചുമോള്‍, ശകുന്തള"
എന്ത്??
ഞാന്‍ അറിയാതെ എഴുന്നേറ്റ് പോയി.
കര്‍ത്താവേ!!
ഇതാണോ ആ മൊതല്??
കാലില്‍ മുള്ള്‌ കൊണ്ട ശകുന്തള!!
എന്‍റെ പൊന്ന് കാളിദാസാ..
ഇവരോട് പൊറുക്കേണമേ!!
ഞെട്ടി നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള്‍ എന്നോട് ചോദിച്ചു:
"ആര്‍ യൂ മിസ്റ്റര്‍ മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്‍ മനു എന്ന്??
ഞാനാ!!

ഞങ്ങളുടെ മുമ്പിലുള്ള ഒരു കസേരയില്‍, കാലിന്‍ മേല്‍ കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള്‍ സ്വയം വിശദീകരിക്കാന്‍ തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും എന്‍റെ ദേഹരക്ഷയെ കരുതി ഞാന്‍ നിശബ്ദനായി നിന്നു.അവളുടെ വിശദീകരണവും എന്‍റെ മൌനമായി പോയ മറുചോദ്യങ്ങളും ഏകദേശം ഇപ്രകാരമായിരുന്നു...

"ഞാന്‍ ശകുന്തള"
ഡ്രാക്കുള അല്ലല്ലോ??

"ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ, എന്ന് വച്ചാല്‍???

"എനിക്ക് പറയാനുള്ളത് ഞാന്‍ വെട്ടി തുറന്ന് പറയും"
ഒഹോ, അത്രേ ഉള്ളോ?
കര്‍ത്താവിനു സ്തോത്രം!!

"എനിക്ക് ഒരുപാട് ബോയ്ഫ്രണ്ട്സ്സ് ഉണ്ട്"
അവര്‍ക്ക് അറിയാമോ നീ പെണ്ണാണെന്ന്??

"എന്‍റെ പേരന്‍റ്‌സ്സ് സ്റ്റേറ്റിലാ"
ഏത് സ്റ്റേറ്റില്‍?
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, ....?

"ഐ മീന്‍ അമേരിക്കയില്‍"
ഓ, അങ്ങനെ.

"ഞാന്‍ ജനിച്ചത് ബോംബയിലാ"
ആ സമയത്തും പേരന്‍റ്‌സ്സ് സ്റ്റേറ്റില്‍ ആയിരുന്നോ??

"എനിക്ക് ഇനിയും വളരണം"
ഇപ്പം തന്നെ ആറടി ഉണ്ടല്ലോ??

"ഐ മീന്‍ കരിയറില്‍ ഇനിയും വളരണം"
ഓ, എന്ന്.

"കല്യാണത്തിനോട് എനിക്ക് വലിയ താല്‍പര്യം ഒന്നുമില്ല"
സത്യം പറഞ്ഞാല്‍, ഇപ്പം എനിക്കും താല്‍പര്യമില്ല.എന്താണോ എന്തോ??

"കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്‌ബെന്‍ഡിനെ വേണം എന്നതാ എന്‍റെ ആഗ്രഹം"
അതിനു ആ ഹസ്സ്‌ബെന്‍ഡിന്‍റെ ഭാര്യ സമ്മതിക്കുമോ എന്തോ??

"ഒരു മലയാളി വേണം എന്‍റെ ഭര്‍ത്താവാകാന്‍, താങ്കള്‍ക്കോ?"
എനിക്ക് ഭര്‍ത്താവാകാന്‍ ആരെയും വേണ്ടാ, ഭാര്യ ആകാന്‍ ആളേ മതി.

"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!!

വിവരം വീട്ടില്‍ ചെന്നിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തല ഊരി.ശകുന്തളയെ കണ്ട് ബോധം കെട്ട് കിടക്കുന്ന അമ്മയേയും അനിയത്തിയേയും കാറില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്രോക്കര്‍ എന്നോട് പറഞ്ഞു:
""വിവരം അറിയാന്‍ ഞാന്‍ വീട്ടിലോട്ട് വരാം"
ഇനി വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!

0 comments:

Blogger Template by Blogcrowds